കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കനത്ത കാട്ടുതീ. ആഗസ്റ്റ് പകുതിയോടെ ആരംഭിച്ച കാട്ടുതീ ഇപ്പോള്‍ രാജ്യത്തെ 2 ദശലക്ഷം ഏക്കര്‍ ഭൂമി എരിച്ചുകളഞ്ഞിട്ടുണ്ട്. ഒറ്റ തീപിടിത്തം കൊണ്ട് ഇത്രയും ഭൂമി കത്തിനശിക്കുന്നത് ആധുനിക കാലത്ത് ഇതാദ്യമാണ്.

ഈ വര്‍ഷം രാജ്യത്തെ 2 ദശലക്ഷം ഏക്കര്‍ വനം കത്തിനശിച്ചു. ഇതുവരെ കാട്ടുതീയില്‍ പെട്ട് എട്ട് പേര്‍ മരിച്ചു. 3,300 കെട്ടിടങ്ങള്‍ കത്തിനശിച്ചു- കാള്‍ ഫയര്‍ റിപോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയില്‍ റെഡ് ഫ്‌ലാഗ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രദേശത്ത് ഈര്‍പ്പം കുറവും ശക്തമായ കാറ്റുമുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

തീ അണയ്ക്കുന്നതിനുവേണ്ടി 14,100 ഫയര്‍ ഫൈറ്റിങ് യൂണിറ്റുകള്‍ വിന്യസിപ്പിച്ചിട്ടുണ്ട്.

ഇത്തവണത്തെ കാട്ടു തീ ഒരു സര്‍വകാല റെക്കോഡാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡാനിയല്‍ സ്വെയ്ന്‍ പറഞ്ഞു. 2018 ലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ കാട്ടുതീയില്‍ കത്തിനശിച്ചത്. ഇത്തവണ അതും കവച്ചുവച്ചു.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം ആഗസ്റ്റ് 18 മുതല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രംപും ആഗസ്റ്റ് 22 മുതല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.