കര്‍ഷക പ്രക്ഷോഭം പരിഹാരമില്ലാതെ നീളുന്നു. ആറാംവട്ട ചര്‍ച്ചയുടെ തീയതിയില്‍ ഇതുവരെ തീരുമാനമായില്ല. സുപ്രിംകോടതിയിലെ കേസില്‍ എന്ത് തുടര്‍നടപടി വേണമെന്നതില്‍ കര്‍ഷക സംഘടനകള്‍ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചന തുടങ്ങി.

കര്‍ഷക പ്രക്ഷോഭം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. കൊടും ശൈത്യത്തില്‍ വിറങ്ങലിക്കുന്ന ഡല്‍ഹിയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ പതിനായിരങ്ങളാണ് പ്രക്ഷോഭം തുടരുന്നത്. ഇതുവരെ ഇരുപതിലധികം കര്‍ഷകര്‍ മരിച്ചു. പ്രശ്‌നപരിഹാര ചര്‍ച്ചകളില്‍ പ്രതിസന്ധി തുടരുകയാണ്. സുപ്രിംകോടതിയിലെ കേസില്‍ എന്ത് തുടര്‍നടപടി വേണമെന്നതില്‍ കര്‍ഷക സംഘടനകള്‍ നിയമോപദേശത്തിനായി ശ്രമം തുടങ്ങി. പ്രശാന്ത് ഭൂഷണ്‍, ദുഷ്യന്ത് ദവെ തുടങ്ങി അഞ്ച് മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചിക്കാന്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് തീരുമാനിച്ചു.

കര്‍ഷകരുടെ മനസില്‍ സംശയങ്ങളുണ്ടാക്കി ചിലര്‍ സ്വന്തം അജണ്ട നടപ്പാക്കുകയാണെന്ന് കര്‍ഷകര്‍ക്കയച്ച തുറന്ന കത്തില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ കുറ്റപ്പെടുത്തി. താങ്ങുവില അടക്കം ആശങ്കകളില്‍ രേഖാമൂലം ഉറപ്പ് നല്‍കാമെന്നും കൃഷിമന്ത്രി ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍, കര്‍ഷക സംഘടനകള്‍ ഇന്ന് കൃഷിമന്ത്രിക്ക് മറുപടി നല്‍കിയേക്കും.