കണ്ണൂർ പിലാത്തറ സഹകരണ കോളേജിന് സമീപം ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തലശ്ശേരി രജിസ്ട്രേഷനുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു അക്രമി സംഘം കവർന്ന കാറാണിതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തലശ്ശേരിയിലെ സ്വർണ്ണ വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി അശോക് കുമാറിന്റേതാണ് ഈ വാഹനം.
അശോക് കുമാറും ഭാര്യയും രണ്ടും കുട്ടികളും ഡ്രൈവറും മഹാരാഷ്ട്രയിൽ നിന്ന് തലശ്ശേരിയിലേക്ക് ഈ കാറിൽ വരികയായിരുന്നു. വാഹനം കാളിക്കടവ് പിന്നിട്ടതിന് ശേഷം, മറ്റൊരു വാഹനത്തിൽ അശോക് കുമാറിന്റെ കാറിനെ പിന്തുടർന്ന അക്രമിസംഘം വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് കാറിൽ യാത്ര ചെയ്തിരുന്നവരെ ബലമായി പുറത്തേക്ക് വലിച്ചിറക്കിയ ശേഷം അക്രമികൾ കാറുമായി കടന്നുകളഞ്ഞു. പിന്നീട് മറ്റൊരു കാറിലാണ് അശോക് കുമാറും കുടുംബവും തലശ്ശേരിയിലേക്ക് പോയത്. ഇവർ പിന്നീട് പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. കാറിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടപ്പെട്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അക്രമികളിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നതിനിടെ അശോക് കുമാറിനും ഡ്രൈവർക്കും പരിക്കേറ്റു. കാറിൽ കണ്ട രക്തക്കറകൾ ഇതേത്തുടർന്നുണ്ടായതാണെന്ന് പോലീസ് പറഞ്ഞു.
വിജനമായ സ്ഥലത്ത് അതീവ ദുരൂഹ സാഹചര്യത്തിൽ ചോരപ്പാടുകളുള്ള കാറും വസ്ത്രങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു. കാറിന് സമീപത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു.
ബുധനാഴ്ച രാവിലെ ഈ പ്രദേശത്ത് പതിവായി പ്രഭാതസവാരിക്ക് ഇറങ്ങിയ പ്രാദേശിക നിവാസികളാണ് ഒഴിഞ്ഞ സ്ഥലത്ത് അസ്വാഭാവികമായ രീതിയിൽ കിടന്നിരുന്ന കാർ ആദ്യമായി ശ്രദ്ധിച്ചത്. സംശയം തോന്നി ഇവർ വാഹനത്തിന് സമീപമെത്തി പരിശോധിച്ചപ്പോഴാണ് കാറിന്റെ മുൻഭാഗം വൻതോതിൽ തകർന്നതായും ഉള്ളിൽ രക്തക്കറകൾ പുരണ്ടിരിക്കുന്നതായും കണ്ടത്.
തുടർന്ന് നാട്ടുകാർ ഉടനടി വിവരം പരിയാരം പോലീസിനെ അറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. സംഭവത്തിന് പിന്നിൽ കൂടുതൽ ദുരൂഹതകളുണ്ടോ എന്നതിനെ സംബന്ധിച്ച് പോലീസ് വിശദമായി അന്വേഷിക്കും.



