കണ്ണൂര്‍: എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ വികസന രംഗത്ത് മുന്നേറാനാവുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കണ്ണൂരിന്റെ ടൂറിസം വികസനമാണ് എംപിയെന്ന നിലയില്‍ ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലയിലെ ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളാണെന്നും ഇന്ത്യന്‍ ജനാധിപത്യം തന്നെ അപകടാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പാര്‍ലമെന്റിനെ പരിഗണിക്കുന്നില്ല. യാതൊരു അവധാനതയും കൂടാതെ ദോശ ചുട്ടെടുക്കുന്നതു പോലെയാണ് ബില്ലുകള്‍ പാസാക്കുന്നത്. വര്‍ഷകാല സമ്മേളനത്തില്‍ ഒരു തവണ മാത്രമാണ് പ്രധാനമന്ത്രി മോദി സഭയില്‍ വന്നത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ തകര്‍ക്കാനുള്ളതാണ് ആരുടെയും ഫോണ്‍ ചോര്‍ത്താമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ’- ബ്രിട്ടാസ് പറഞ്ഞു.

‘ഇന്ത്യയില്‍ തന്നെ മറ്റെങ്ങും ഇല്ലാത്ത തരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കണ്ണുരിലുണ്ട്. കണ്ണുര്‍ വിമാനതാവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ വ്യത്യാസങ്ങളില്‍ ഇവിടേക്ക് പോയി വരാം സാഹസിക ടൂറിസത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നും കാശ്മീരിലേക്ക് വരെ ബൈക്കോടിച്ചു പോകുന്നവരാണ് നമ്മള്‍ മലയാളികള്‍ പൈതല്‍ മല – പാലക്കയം തട്ട് – കാഞ്ഞിരക്കൊല്ലി മേഖലയിലേക്ക് ഹില്‍ ടൂറിസത്തിന് ഏറെ സാധ്യതകളുണ്ട്’- ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി