മസ്കത്ത്: ഉയരുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒമാനില്‍ വീണ്ടും രാത്രി പൂര്‍ണമായ സഞ്ചാരവിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകില്ല. വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ഇൗ സമയം അടച്ചിടുകയും വേണമെന്ന് ഒമാന്‍ ടെലിവിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലിെന്‍റ അടിസ്ഥാനത്തിലാണ് നടപടി.

ജനങ്ങള്‍ പ്രത്യേകിച്ച്‌ യുവാക്കള്‍ കോവിഡ് പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. കുടുംബപരമായതടക്കം എല്ലാവിധ ഒത്തുചേരലുകളില്‍ നിന്നും വിട്ടുനില്‍ക്കണം. നിയമ ലംഘകര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. നിയമലംഘകരുടെ പേരുകളും ചിത്രങ്ങളും ബന്ധപ്പെട്ട അധികൃതര്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.