ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച കേന്ദ്ര നിര്‍ദേശം തള്ളി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ തിരിച്ചയക്കില്ലെന്ന് കാണിച്ച് മമത ബാനര്‍ജി കേന്ദ്രത്തിന് കത്തയച്ചു. സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും കത്തില്‍ പറയുന്നു.
കേന്ദ്രത്തിന്‍റെ നിര്‍ദേശത്തിനെതിരെ മമത സര്‍ക്കാര്‍ കോടതിയെ സമീപിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ചാണ് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരിച്ചുവിളിച്ചത്. പശ്ചിമ ബംഗാള്‍ റെയ്ഞ്ച് ഐജി രാജീവ് മിശ്ര, ഡിഐജി പ്രവീണ്‍ ത്രിപാഠി, എസ്പി ഭോലാനാഥ് പാണ്ഡെ എന്നിവരെയാണ് കേന്ദ്രം തിരിച്ചുവിളിച്ചത്.
കൊല്‍ക്കത്തയില്‍ വെച്ചാണ് നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കരിങ്കൊടിയും കാണിച്ചു. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. പിന്നാലെ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഈ നിര്‍ദേശം മമത സര്‍ക്കാര്‍ തള്ളിക്കളഞ്ഞതോടെയാണ് ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത്.
നദ്ദയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ചീഫ് സെക്രട്ടറി അല്പാന് ബന്ദോപാധ്യായ കേന്ദ്രത്തിന് അയച്ച കത്തില്‍ പറഞ്ഞു. ബംഗാള്‍ പോലീസ് നദ്ദക്ക് ബുള്ളറ്റ് പ്രൂഫ് കാറും പൈലറ്റ് വാഹനവും നല്‍കിയിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയ്ക്ക് പുറമെയാണ് ഈ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതെന്നും ചീഫ് സെക്രട്ടറി കത്തില്‍ വിശദീകരിക്കുകയുണ്ടായി.