തിരുവനന്തപുരം: എ.ഐ കാമറ കേസിൽ സർക്കാറിന് തിരിച്ചടിയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. പ്രതിപക്ഷത്തെ വിമർശിച്ച് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഹരജിക്കാരുടെ ആവശ്യം പദ്ധതി നിർത്തിവെക്കണമെന്നായിരുന്നു. എന്നാൽ, ഈ ആവശ്യം ഹൈകോടതി തള്ളിയെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിൽ ക്രമക്കേടും അഴിമതിയും ഉണ്ടെന്ന് ഹൈകോടതിക്ക് ബോധ്യപ്പെട്ടിരുന്നെങ്കിൽ ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിർത്തിവെപ്പിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ എ.ഐ കാമറ ഇടപാടിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്നാണ് ഹൈകോടതി ഇന്ന് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹരജിയായിരുന്നു ഇത്.
എ.ഐ കാമറ ഇടപാട് അഴിമതിയാണെന്നും പദ്ധതിയെ കുറിച്ച് ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.



