പ്യോങ് യാങ്: ഉത്തര കൊറിയയില്‍ കടുത്ത ഭക്ഷ്യക്ഷാമമാണ് വരാന്‍ പോകുന്നതെന്ന് കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനാണ് കിം ഉത്തരവിട്ടിരിക്കുന്നത്. ഉത്തര കൊറിയയുടെ സമ്ബദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ അടിയന്തര യോഗം ചേരുന്നുണ്ട് കിം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്താരാഷ്ട്ര സഹായം കിമ്മിന് ലഭിക്കുമോ എന്ന് വ്യക്തമല്ല. കൊവിഡ് പ്രതിസന്ധി വന്നതോടെ ഏറ്റവും മോശമായി ബാധിക്കപ്പെട്ട രാജ്യമായി മാറിയിരിക്കുകയാണ് ഉത്തര കൊറിയ.

നിരവധി ഉപരോധങ്ങള്‍ ഉത്തര കൊറിയ നേരിടുന്നുണ്ട്. ഇതുവരെ ആണവായുധ പരീക്ഷണങ്ങളില്‍ നിന്നോ മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്നോ പിന്‍മാറാനും കിം തയ്യാറായിട്ടില്ല. സുഹൃദ രാഷ്ട്രങ്ങളുടെ നിര്‍ദേശങ്ങളും കിം അവഗണിച്ചിരിക്കുകയാണ്. ആണവായുധങ്ങള്‍ കുറയ്ക്കുന്നതിനോ അതിന്‍ മേലുള്ള ചര്‍ച്ചകളിലോ കിം ജോങ് ഉന്‍ താല്‍പര്യം കാണിച്ചിട്ടില്ല.

ആണവ നിരായുധീകരണത്തിന് കിമ്മിന് താല്‍പര്യമില്ലാത്തതിനാല്‍ യു.എസ്സിന്റെ സഹായവും കൊവിഡ് കാലത്ത് ഉത്തര കൊറിയക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതീവ ദുഷ്‌കരമാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയുമായുള്ള വ്യാപാര ബന്ധം നിലച്ചതോടെ ഇത് ഉത്തര കൊറിയയെ സാരമായി ബാധിച്ചു.

അതേസമയം ഉത്തര കൊറിയയില്‍ ഇപ്പോള്‍ കാണുന്നതിനേക്കാള്‍ പ്രതിസന്ധിയാണ് വരാന്‍ പോകുന്നതെന്നാണ് സൂചന. കൊടും പട്ടിണി രാജ്യത്തുണ്ടാവും. ഭക്ഷ്യസാധനങ്ങള്‍ കിട്ടാക്കനിയാവും എന്നതാണ് സാമ്ബത്തിക വിദഗ്ധരും പറയുന്നത്. രാജ്യത്തെ വിപണിയില്‍ സാധനങ്ങളൊന്നും ഇല്ലാത്ത അവസ്ഥ വര്‍ധിച്ച്‌ വരികയാണ് . ഇത് ജനങ്ങളെ ആശങ്കയിലാക്കുന്നു.