മുക്കം: ഇരുവഴിഞ്ഞിപ്പുഴയില്‍ വീണ്ടും രണ്ട് വിദ്യാര്‍ഥികള്‍ക്ക് നീര്‍നായ്ക്കളുടെ കടിയേറ്റു. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഹനാന്‍ഷ (15), ഏഴാം ക്ലാസ് വിദ്യാര്‍ഥി ഹാസിര്‍ (12) എന്നിവര്‍ക്കാണ് കടിയേറ്റത്. രണ്ടുപേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ചികിത്സ തേടി.

തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ ഇരുവഴിഞ്ഞിപ്പുഴയിലെ നാരങ്ങാളി കടവിലാണ് സംഭവം. ആനയാംകുന്ന് സ്വദേശികളായ വിദ്യാര്‍ഥികള്‍ ചേന്ദമംഗലൂരിലെ മാതാവ് സാബിറയുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു.

മൂന്നു മാസത്തിനകം 25ലേറെ പേര്‍ക്ക് നീര്‍നായ്ക്കളുടെ കടിയേറ്റു. നീര്‍നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ഇരുവഴിഞ്ഞിപ്പുഴയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നാട്ടുകാര്‍ക്ക്.

വനം വകുപ്പിെന്‍റ റാപിഡ് െറസ്പോണ്‍സ് സംഘം രണ്ടാഴ്ച മുമ്പ്‌ ഇരുവഴിഞ്ഞിപ്പുഴയിലെ നീര്‍നായ്ക്കളെ നിരീക്ഷിക്കാനെത്തിയെങ്കിലും കാണാനാവാതെ തിരിച്ചുപോയി. വന്യജീവികളില്‍പെട്ട നീര്‍നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്.