വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇപ്പോഴും സാഹചര്യം വഷളായി തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയായ വീ ഫെന്‍ജെയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം വളരെ മോശപ്പെട്ട രീതിയിലേക്ക് കടന്നെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈന ഇപ്പോള്‍ കൂടതല്‍ ശക്തരായിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇടപെട്ട് എല്ലാ സഹായവും ഉറപ്പാക്കാമെന്ന് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളത്തിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്.

അതേസമയം, ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ ഉണ്ടാവില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണ് മുമ്ബോട്ട് പോകുന്നതെന്ന് ട്രംപ് പറഞ്ഞു. അതിര്‍ത്തി തര്‍ക്കത്തില്‍ സഹായിക്കാന്‍ അനവദിച്ചാല്‍, ഞങ്ങള്‍ക്ക് എന്തും ചെയ്യാന്‍ സാധിക്കും. തര്‍ക്കത്തില്‍ സഹായിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. രണ്ട് രാജ്യങ്ങളോടും ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വെച്ചാണ് ഇന്ത്യ-ചൈന പ്രതിരോധ മന്ത്രി തലത്തിലുളള കൂടിക്കാഴ്ച നടന്നത്. ചൈന മുന്നോട്ട് വെച്ച ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സാഹചര്യം വഷളായതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലുളള കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നടക്കുന്നത്. നേരത്തെ വെര്‍ച്യല്‍ ആയി ഇരുനേതാക്കളും അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മോസ്‌കോയില്‍ ഷാംഗായി കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് രാജ്നാഥ് സിംഗ്.

പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍,റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡിബി വെങ്കടേഷ് വര്‍മ്മ എന്നിവരും ചൈനീസ് പ്രതിരോധ മന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. റഷ്യന്‍ തലസ്ഥാനത്തുളള പ്രമുഖ ഹോട്ടലില്‍ വെച്ച്‌ രാത്രി 9.30നാണ് ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഏറെക്കാലമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷം പരിഹരിക്കാനുളള മാര്‍ഗങ്ങളാണ് ഇരുമന്ത്രിമാരും ചര്‍ച്ച നടത്തിയത് എന്നാണ് വിവരം.