ബെയ്ജിംഗ് : ഇസ്ലാം മതസ്ഥര്‍ക്കെതിരെയുള്ള പ്രീണനയങ്ങള്‍ തുടര്‍ന്ന് ചൈന.
ഷിന്‍ജിയാംഗിലെ ഹോട്ടന്‍ മേഖലയില്‍ ഇടിച്ചു തകര്‍ത്ത മസ്ജിദിന്റെ സ്ഥാനത്ത് ആഡംബര ഹോട്ടലും, ഷോപ്പിംഗ് മാളും നിര്‍മ്മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2018 ലാണ് പ്രദേശത്ത് നിലനിന്നിരുന്ന മസ്ജിദ് തകര്‍ത്തത്.

ഷീജിന്‍ പിംഗ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇസ്ലാം മതവിശ്വാസികള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. ഇത് ചൈനീസ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്. 2016 മുതല്‍ കമ്യൂണിസ്റ്റ് ഭരണകൂടം രാജ്യത്തെ 16,000 മസ്ജിദുകള്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം മസ്ജിദുകള്‍ തകര്‍ത്ത് അതിന്റെ സ്ഥാനത്ത് ചൈനീസ് സര്‍ക്കാര്‍ പൊതു ശൗചാലയങ്ങള്‍ പണിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടന്‍ മേഖലയിലെ മസ്ജിദിന്റെ സ്ഥാനത്ത് ഹോട്ടല്‍ നിര്‍മ്മിക്കുന്നത്. രാജ്യത്തെ മസ്ജിദുകളിലെ സ്തൂപങ്ങളും, അറബ് മാതൃകയിലുള്ള അലങ്കാരങ്ങളും ഇതിനോടകം തന്നെ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് നീക്കം ചെയ്തിട്ടുണ്ട്.