കൊവിഡ് പ്രതിസന്ധിയിൽ നിന്നുപോയ ആലപ്പുഴയിലെ കായൽ ടൂറിസം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. ജില്ലയില്‍ 50000ഓളം തൊഴിലാളികളുടെ വരുമാനം നിലച്ചിരിക്കുകയാണ്. കൊവിഡ് മാനദണ്ഡപ്രകാരം ഹൗസ് ബോട്ട് പ്രവർത്തിപ്പിക്കാൻ തയാറാണെന്ന് ഉടമകളുടെ സംഘടന വ്യക്തമാക്കി.
പുന്നമടക്കായലിന്റെ ഓരത്ത് 1500ഓളം ഹൗസ് ബോട്ടുകൾ അനക്കമില്ലാതെ കെട്ടിയിട്ടിട്ട് ഏഴ് മാസത്തിലേറെയായിട്ടുണ്ട്. ഇനിയും തൽസ്ഥിതി തുടർന്നാൽ ആലപ്പുഴയിലെ കായൽ ടൂറിസം ഓർമയായി മാറുമെന്ന് ഹൗസ് ബോട്ട് ഉടമകൾ.
ടൂറിസം മേഖല ജില്ലയുടെ പ്രധാന വരുമാന സ്രോതസാണ്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനടിയിൽ 2000 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഈ മേഖലയ്ക്ക് ഉണ്ടായത്. ബോട്ടുകൾ വീണ്ടും ഓടി തുടങ്ങണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. ബോട്ട് വാങ്ങാൻ എടുത്ത ലോൺ തിരിച്ചടക്കാൻ സാധിക്കാത്തതിനാൽ പലരും മറ്റു ജോലികളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം കായൽ ടൂറിസം ഉടൻ പുന്നാരാരംഭിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.