ന്യൂയോർക്ക് ∙ അമേരിക്കയിൽ പ്രവർത്തിക്കുന്ന ആമസോൺ കമ്പനിയിലെ 20,000 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കമ്പനി അധികൃതർ ഒക്ടോബർ 1ന് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.കോവിഡ് മഹാമാരിയെ തുടർന്ന് ഏറ്റവും അധികം ലാഭം കൊയ്യുന്ന കമ്പനിയാണ് ആമസോൺ. മാർച്ച് മാസം മുതൽ കമ്പനിയിൽ 13,72,000 ജീവനക്കാരെ നിയമിച്ചിരുന്നു.

ഓൺലൈനിലൂടെയുള്ള വ്യാപനം വർദ്ധിച്ചതാണ് ആമസോണിന്റെ ലാഭം വർധിപ്പിച്ചത്. അമേരിക്കയിലെ മിക്കവാറും കമ്പനികൾ ലോക്ക്ഡൗണിലായപ്പോൾ തുറന്നു പ്രവർത്തിച്ച കമ്പനിയാണ് ആമസോൺ. ആമസോണിലെ ജീവനക്കാർ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നതു കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാതെയായിരുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ കമ്പനി അധികൃതർ ആരോപണം നിഷേധിച്ചു.

ആമസോണിൽ 1.37 മില്യൺ ജോലിക്കാരുള്ളതിൽ 1.47 ശതമാനത്തിനു മാത്രമാണു കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും കമ്പനി വക്താവ് അറിയിച്ചു. ഇതിൽ എട്ടുപേർ മരിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. മറ്റൊരു വൻകിട സ്ഥാപനമായ വാൾമാർട്ടിലെ 1.5 മില്യൺ ജീവനക്കാരിൽ ഒരു ശതമാനം പേർക്ക് കോവിഡ് രോഗം ബാധിച്ചിരുന്നു.

ആമസോൺ 650 ഫെസിലിറ്റികളിലായി പ്രതിദിനം 50,000 ടെസ്റ്റുകൾ നടത്തുന്നുണ്ടെന്നും ജീവനക്കാർക്ക് പരമാവധി ചികിത്സാ സൗകര്യങ്ങൾ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.