യുഎസ്-ഇസ്രയേലി പ്രതിനിധി സംഘവുമായി ആദ്യ ഇസ്രയേലി വാണിജ്യ വിമാനം അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപിന്റെ മരുമകനും സീനിയര്‍ ഉപദേഷ്ടാവുമായ ജറീദ് കഷ്നര്‍ നയിക്കുന്ന പ്രതിനിധി സംഘത്തില്‍ ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവും ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവനുമായ മീര്‍ ബെന്‍ ഷാബതുമുണ്ട്.

കോക്പിറ്റ് വിന്‍ഡോയ്ക്ക് മുകളില്‍ ‘സമാധാനം’ എന്ന് അറബിയിലും ഇംഗ്ലീഷിലും ഹീബ്രുവിലും ആലേഖനം ചെയ്ത വിമാനമാണ് തിങ്കളാഴ്ച വൈകുന്നേരം യുഎഇ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. നിക്ഷേപം, സാമ്ബത്തികം, ആരോഗ്യം, ബഹിരാകാശം, വ്യോമയാനം, വിദേശനയം, നയതന്ത്രം, ടൂറിസം, സാംസ്‍കാരികം തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാമുള്ള പ്രതിനിധികള്‍ യുഎഇയിലെത്തിലെത്തിയിട്ടുണ്ട്. ഇവര്‍ ഈ രംഗങ്ങളിലെ സഹകരണം സംബന്ധിച്ച്‌ യുഎഇയിലെ വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തും. വിവിധ രംഗങ്ങളില്‍ സഹകരിച്ചും ഒത്തൊരുമിച്ചും മുന്നോട്ട് പോകുന്നതിനുള്ള പദ്ധതികള്‍ ഈ ചര്‍ച്ചകളില്‍ രൂപം കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.