കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന അലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യോഗ ഗുരു രാംദേവിനെതിരെ പൊലീസ് കേസെടുത്തു. ഛത്തീസ്ഗഢിലെ റായ്പുര്‍ പൊലീസ് വ്യാഴാഴ്ചയാണ് രാമകൃഷ്ണ യാദവ് എന്ന രാംദേവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഐ.പി.സി 188, 269, 504 വകുപ്പുകള്‍ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് രാംദേവിനെതിരെ കേസെടുത്തത്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഐ‌.എം‌.എ ആശുപത്രി ബോര്‍ഡ് ചെയര്‍മാന്‍ രാകേഷ് ഗുപ്ത, റായ്പൂര്‍ ഘടകം പ്രസിഡന്‍റ് വികാസ് അഗര്‍വാള്‍ എന്നിവര്‍ ബുധനാഴ്ച രാത്രി നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് റായ്പുര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് യാദവ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ എന്നിവ അംഗീകരിച്ച കൊവിഡ് മരുന്നുകള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി രാംദേവ് തെറ്റായ വിവരങ്ങളും ഭീഷണി പ്രസ്താവനകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.