അസമില്‍ എണ്ണക്കിണറില്‍ വന്‍ തീപിടുത്തം. തീന്‍സുക്കിയ ജില്ലയിലെ ഓയില്‍ ഇന്ത്യയുടെ എണ്ണ കിണറിനാണ് തീപിടിച്ചത്. ആളപായം ഉണ്ടായിട്ടില്ല. തീയണക്കാന്‍ വ്യോമസേനയുടെ സഹായം വേണമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

ബാഗ് ജെന്‍ ഗ്രാമത്തിലുള്ള 5 എണ്ണക്കിണറുകളില്‍ ഒന്നിലാണ് തീപിടുത്തമുണ്ടായത്.14 ദിവസം മുമ്ബ് ഇതേ എണ്ണക്കിണറിന് തീ പിടിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ചോര്‍ച്ച ഉണ്ടായിരുന്നുവെന്ന് ഗ്രാമീണര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ക്ക് പരിഹരിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് വലിയ പൊട്ടിത്തെറിയോടെ തീഗോളങ്ങള്‍ ആകാശത്തേക്ക് ഉയരുകയായിരുന്നു. രണ്ടു കിലോമീറ്റര്‍ അകലേക്ക് വരെ പുക ഉയരുന്നത് കാണാമായിരുന്നു.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ അണയ്ക്കാനായില്ല. സിംഗപ്പൂര്‍ ആസ്ഥാനമായ ഒരു സ്വകാര്യ കമ്ബനിയാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നാലു ദിവസ ങ്കിലും തീയണയ്ക്കാന്‍ വേണ്ടിവരുമെന്ന് ഓയില്‍ ഇന്ത്യ കോര്‍പ്പറേഷന്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാല്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോട് വ്യോമസേനയുടെ സഹായം ആവശ്യപ്പെട്ടത്. എണ്ണക്കിണറിലെ തീ വന്‍ പരിസ്ഥിതി നാശമുണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ദിബ്രു സൈഖോവ ദേശിയ പാര്‍ക്കിനരികെയാണ് എണ്ണക്കിണറുകള്‍. പലയിടത്തും നാട്ടുകാര്‍ പ്രതിഷേധപ്രകടനം നടത്തി.അപകട സാധ്യത മുന്നില്‍ കണ്ട് നൂറുക്കണക്കിനു പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു