താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് യു എ ഇ അഭയം നൽകി. അഷ്റഫ് ഗനിക്ക്‌ അഭയം നല്കയതായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

അഷ്‌റഫ് ഗനിയുടെ കുടുംബാംഗങ്ങളും യു എ ഇ യിൽ എത്തിയിട്ടുണ്ട്. മാനുഷിക പരിഗണന മുൻനിർത്തിയാണ് അഷ്‌റഫ് ഗനിയെ സ്വാഗതം ചെയ്തതെന്ന് യു എ ഇ വ്യക്തമാക്കി.

അഷ്‌റഫ് ഗനി കാബൂളില്‍നിന്ന് താജിക്കിസ്താൻ,ഒമാൻ എന്നിവിടങ്ങളിലേക്ക് പോയെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് അഷ്‌റഫ് ഗനിയും കുടുംബവും യു എ ഇ യിൽ ഉണ്ടെന്നും അവർക്ക് അഭയം നൽകിയതായും വാർത്താകുറിപ്പിലൂടെ ഔദ്യോഗീകമായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്‌.

അതേസമയം രാജ്യം വിട്ടതിന് പിന്നാലെ വിശദീകരണവുമായി അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനി രംഗത്ത്‌വന്നിരുന്നു. അഫ്​ഗാനിസ്താൻ വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്റഫ് ​ഗനി വ്യക്തമാക്കിയിരുന്നു .

എനിക്ക് മുന്നിൽ രണ്ട് മാർ​ഗങ്ങളെ ഉണ്ടായിരുന്നു. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക, അല്ലെങ്കിൽ കഴിഞ്ഞ 20 വർഷമായി ഞാൻ സംരക്ഷിച്ചുപോന്ന എന്റെ രാജ്യം വിടുക. താലിബാൻ എത്തിയത് കാബൂളിനെ അക്രമിക്കാനാണ്, കാബൂളഅ‍ ജനങ്ങളെ അക്രമിക്കാനാണ്. ആ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഞാൻ പോകുന്നതായിരുന്നു നല്ലത്.

താലിബാൻ തോക്കുകൾ കൊണ്ടുള്ള നീതിയാണ് സ്വന്തമാക്കിയത്. എന്നാൽ അവർക്കത് നിയമസാധുത നേടികൊടുക്കുമോ ? ജനഹൃദയങ്ങൾ നേടാൻ അവർക്ക് സാധിക്കുമോ ? ചരിത്രം ഒരിക്കലും ഇത്തരം അധികാരമാറ്റത്തിനെ പിന്തുണച്ചിട്ടില്ല. താലിബാനും അത് ലഭിക്കില്ല. – അഷ്റഫ് ​ഗനി കുറിച്ചിരിക്കുന്നു.