സുപ്രീം കോടതി അനുമതി നൽകിയതിന് ശേഷവും ശനിയാഴ്ച നടന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിന് തൊട്ടുമുമ്പ് ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അവസാന നിമിഷ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ, റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉൾപ്പെട്ട ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുവദിച്ചു. .
താരം ട്രയൽസിൽ പങ്കെടുക്കുന്നത് തടയാൻ WFI ശ്രമിച്ചതിനെ തുടർന്ന് സെലക്ഷൻ ട്രയൽസിൽ സ്ഥാനം ഉറപ്പാക്കാൻ ഫോഗട്ടിന് കഠിനമായി പോരാടേണ്ടി വന്നു. ട്രയൽസിൽ താരത്തിന് മത്സരിക്കാൻ അനുവദിക്കണമെന്ന് നിർദ്ദേശിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഫെഡറേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എങ്കിലും, നിയമപോരാട്ടത്തിൽ വിജയിച്ചതോടെ അന്തിമ വിജയം അവൾക്കൊപ്പമായിരുന്നു.



