ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ നിന്നു കാണാതായ അഞ്ച് കുട്ടികളെ ചൈനയില്‍ കണ്ടെത്തി. ചൈനീസ് സേനയാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങിയതായി കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു ഗുവാഹത്തിയില്‍ പറഞ്ഞു.

കുട്ടികള്‍ ചൈനയിലുണ്ടെങ്കില്‍ അറിയിക്കാന്‍ കരസേന ചൈനീസ് സേനയോട് ആവശ്യപ്പെട്ടിരുന്നു. ഒരു വിവരവും ഇല്ലെന്നാണ് തിങ്കളാഴ്ച ചൈനീസ് വക്താവ് പറഞ്ഞത്. അരുണാചല്‍ തങ്ങളുടെ സ്ഥലമാണെന്നും സ്വന്തം ആള്‍ക്കാരെ തട്ടിയെടുക്കേണ്ട ആവശ്യമില്ലെന്നും വക്താവ് പറഞ്ഞു.

ഇന്ത്യന്‍ സൈനികര്‍ക്കു ഭക്ഷണം വിതരണം ചെയ്യുന്ന കുട്ടികളെ നാല് ദിവസം മുന്‍പാണ് കാണാതായത്. ഇവരെ ചൈന തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.