ഡല്‍ഹി: രണ്ടു വയസുള്ള കുട്ടിയെ കൊന്ന് അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ 24കാരിയായ അമ്മായി അറസ്റ്റില്‍. കുട്ടിയോടുള്ള അമ്മായിയുടെ അസൂയയാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. യുവതിയുടെ അമ്മ കുട്ടിയെ കൂടുതലായി സ്‌നേഹിക്കുന്നു എന്ന തോന്നലാണ് അസൂയയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പഞ്ചാബി ബാഗ് മേഖലയിലാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. കൊലപാതകത്തില്‍ യുവതിയെ സഹായിച്ച ഭര്‍ത്താവും അറസ്റ്റിലായിട്ടുണ്ട്. യമുനയും ഭര്‍ത്താവ് രാജേഷുമാണ് പിടിയിലായത്. തെരുവില്‍ ഭിക്ഷ യാചിച്ചാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. കുട്ടിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം ഇരുവരിലേക്കും എത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.