ഒട്ടാവ: വിദേശരാജ്യങ്ങളുടെ സൈന്യങ്ങള്‍ ആഗസ്റ്റ് 31ന് ശേഷം അഫ്ഗാനിലുണ്ടാകരുതെന്ന താലിബാന്‍ അന്ത്യശാസനത്തെ തള്ളി കാനഡ. അമേരിക്കന്‍ സൈന്യം പിന്മാറിയാലും ഞങ്ങള്‍ കാബൂളില്‍ തന്നെയുണ്ടാകുമെന്നും എല്ലാ പൗരന്മാരെയും രക്ഷിക്കുമെന്നും താലിബാനെ വെല്ലുവിളിക്കുകയായിരുന്നു കാനഡ. അമേരിക്കന്‍ സൈനിക പിന്മാറ്റം ഈ മാസം 31നുള്ളില്‍ പൂര്‍ത്തിയാക്കാനിരിക്കേയാണ് കാനഡ തങ്ങളുടെ നയം വ്യക്തമാക്കിയത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് തങ്ങളുടെ നയം വ്യക്തമാക്കിയത്.

‘അഫ്ഗാനിസ്ഥാനോടുള്ള കടമ നിലവിലെ അന്തരീക്ഷത്തില്‍ തകരുന്നതല്ല. സ്വന്തം പൗരന്മാരടക്കം എല്ലാ വിദേശ പൗരന്മാരേയും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കും. അമേരിക്കന്‍ സൈന്യം പിന്മാറിയാലും കാബൂളില്‍ കാനഡയുടെ സൈനികര്‍ തുടരു’മെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

‘ഒരോ ദിവസവും തങ്ങള്‍ പൗരന്മാരുടെ മടക്കയാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. തങ്ങളുടെ പൗരന്മാര്‍ക്കൊപ്പം സഖ്യരാജ്യങ്ങളുടെ പൗരന്മാരേയും എന്തുവിലകൊടുത്തും പുറത്തെത്തിക്കുമെന്ന് ട്രൂഡോ പറഞ്ഞു. ജി-7 രാജ്യങ്ങളുടെ അഫ്ഗാന്‍ നയം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിലാണെന്നും അതില്‍ നിന്നും കാനഡ പിന്മാറില്ലെ ന്നുമാണ് ട്രൂഡോ പറയുന്നത്.

അതേസമയം കാനഡയുടെ ഈ നിലപാട് മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. സ്വന്തം രാജ്യത്തെ മാത്രമല്ല രക്ഷപ്പെടാന്‍ ആഗ്രഹമുള്ളവര്‍ എല്ലാ മനുഷ്യരെയും തിരിച്ചെത്തിക്കുമെന്ന ആഹ്വാനമാണ് ലോകത്തിനു തന്നെ മാതൃകയാകുന്നത്.