ന്യൂഡല്‍ഹി : കോവിഡിനെ തുരത്താന്‍ ഫലപ്രദമായ വാക്സിന്‍ ഉടനുണ്ടാവില്ലെന്നും അമിതപ്രതീക്ഷ വേണ്ടെന്നും വിദഗ്ധര്‍. . എയിംസിലെയും ഐ.സി.എം.ആര്‍. നാഷണല്‍ ടാസ്ക് ഫോഴ്‌സിലെയും വിദഗ്ധരുടേതാണ് അഭിപ്രായം.

കോവിഡ് മഹാമാരിയാണെന്ന ചിന്തയാണ് ഒഴിവാക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധര്‍ പ്രധാനമന്ത്രിക്ക് അയച്ച സംയുക്ത കത്തില്‍ അറിയിച്ചു. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ്‌ സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നീ സംഘടനകളാണ് കത്തുനല്‍കിയത്.

മോശം സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ എല്ലാവരും നടത്തണം. രോഗം ചെറുക്കാനുള്ള പരിഹാരം പെട്ടെന്ന് ലഭിക്കുമെന്നുള്ള അബദ്ധധാരണ ഒഴിവാക്കണം. ഇതിന് സാധ്യത കുറവാണ്. വാക്സിന്‍ ലഭ്യമായാല്‍ത്തന്നെ ഇത് ഫലപ്രദമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുളള നടപടികളാണ് പാലിക്കുക. നിലവിലെ സാഹചര്യത്തില്‍ മരുന്ന് കണ്ടുപിടിച്ചതുകൊണ്ട് വലിയ മാറ്റമുണ്ടാവി ല്ലെന്നും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുള്ളവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുകയെന്നും ആരോഗ്യവിദഗ്ധരുടെ പ്രസ്താവനയില്‍ പറഞ്ഞു.