ന്യൂഡല്‍ഹി: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസാണ് അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടത്. മറ്റന്നാള്‍ ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.

കെ.പി.സി.സി അദ്ധ്യക്ഷനായി കെ.സുധാകരന്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. തന്നെ സി.പി.എം ബിജെപിക്കാരനെന്ന് വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും പ്രതിരോധമുണ്ടായില്ലെന്നും എതിരാളികള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ലെന്ന് തിരിച്ചറിഞ്ഞെന്നും കെ.പി.സി.സി ആസ്ഥാനത്തെ ചടങ്ങില്‍ ചെന്നിത്തല പറഞ്ഞു. ഇതോടെയാണ് അനുനയ നീക്കവുമായി ഹൈക്കമാന്‍ഡ് മുന്നോട്ടുവന്നത്.