കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യ-ചൈന ധാരണ. വെള്ളിയാഴ്ച ചേര്‍ന്ന ഇന്ത്യ-ചൈന അതിര്‍ത്തി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡബ്ല്യുഎംസിസി യോഗത്തിലാണ് ഈ ധാരണ.

അതിര്‍ത്തി മേഖലയില്‍ സ്ഥിരത നിലനിര്‍ത്താനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. മൂന്ന് മാസത്തിന് ശേഷം നടക്കുന്ന യോഗത്തില്‍ എല്ലാ സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്നും പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കുന്നതിന് പരസ്പരം സ്വീകാര്യമായ പരിഹാരം കാണണമെന്ന് ധാരണയില്‍ എത്തി.

2020 സെപ്റ്റംബറില്‍ രണ്ട് രാജ്യങ്ങളിലെയും വിദേശ കാര്യമന്ത്രിമാര്‍ തമ്മിലുള്ള കരാര്‍ അനുസരിച്ചു പ്രശ്‌ന പരിഹാരം കാണുമെന്നു സംയുക്ത പ്രസ്താവനയില്‍ ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഇതിനായി നയതന്ത്ര സൈനിക ചര്‍ച്ചകള്‍ നടത്തനാണ് തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള 12മത് കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ ഉടന്‍ നടത്താനും ഡബ്ലുഎംസിസി യോഗത്തില്‍ ധാരണയായി.