പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് കുത്തേറ്റു. ഷോളയൂർ ബോഡിച്ചാള ഊരിലെ രേഷ്മയെന്ന യുവതിയെയാണ് അക്രമി കുത്തിപ്പരുക്കേൽപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സ്‌കൂൾ അധ്യാപികയാണ് ആക്രമണത്തിനിരയായ രേഷ്മ. ഓൺലൈൻ ക്ലാസിന് പോകും വഴി പുറകിൽ നിന്ന് ആക്രമിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.

 

ഈ പ്രദേശത്തെ സ്വകാര്യ തോട്ടം തൊഴിലാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബാംഗങ്ങളുടെ ആക്ഷേപം. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം രേഷ്മയെ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ തോട്ടമുടമയുടെ സമ്മർദത്താൽ പൊലീസ് നടപടികൾ വൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

അതേസമയം ആക്രമിച്ചത് ആരെന്ന് വ്യക്തതയില്ലെന്ന നിലപാടിലാണ് ഷോളയൂർ പൊലീസ്. 12കാരനാണ് രേഷ്മയെ കുത്തിപ്പരുക്കേൽപ്പിച്ചതെന്നാണ് കിട്ടിയ വിവരമെന്നും തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. പൊലീസ് അലംഭാവമെന്നാരോപിച്ച് ആദിവാസി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അഗളിയിൽ റോഡ് ഉപരോധവുമായി രംഗത്തെത്തി.