തൊടുപുഴ: വിവാദ ഉത്തരവിെന്റ മറവില്‍ അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ ഒരു സെക്ഷനില്‍നിന്ന് മാത്രം അനധികൃതമായി മുറിച്ചുകടത്തിയത് മുന്നൂറിലധികം വിലപിടിപ്പുള്ള മരങ്ങള്‍. മുക്കുടം സെക്ഷനിലെ അനധികൃത മരംമുറിയില്‍ അടിമാലി റേഞ്ചിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി വനം വകുപ്പ് വിജിലന്‍സ് വിഭാഗം കണ്ടെത്തി. ഉത്തരമേഖല വിജിലന്‍സ് ചീഫ് കണ്‍സര്‍വേറ്റര്‍ ജയദേവ പ്രഭു, തിരുവനന്തപുരം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ കെ. ഷാനവാസ്, കോതമംഗലം ഡി.എഫ്.ഒ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇടുക്കി ജില്ലയില്‍ ഏറ്റവും വലിയ മരം കൊള്ള നടന്നത് അടിമാലി റേഞ്ചിലാണെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വന്മരങ്ങളടക്കം കോടികളുടെ വിലവരുന്നവ നിയമവിരുദ്ധമായി മുറിച്ചുകടത്താന്‍ കച്ചവടക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയെന്നും ഇതിന് പിന്നില്‍ ലക്ഷങ്ങളുടെ കോഴയിടപാട് നടന്നുവെന്നുമാണ് വിജിലന്‍സിെന്റ പ്രാഥമിക കണ്ടെത്തല്‍. പട്ടയഭൂമിയില്‍ നട്ടുപിടിപ്പിച്ചതും സ്വമേധയാ കിളിര്‍ത്തതുമായ ചന്ദനമൊഴികെ മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവ് മറയാക്കി ഇൗട്ടിയും തേക്കുമുള്പ്പെടെ വന്‍ മരങ്ങള്‍ മുറിച്ചുകടത്തി. ഇതിന് അഞ്ച് കോടിയിലധികം രൂപ വിലവരുമെന്നാണ് കണക്ക്.
പട്ടയഭൂമിയിലെ എല്ലാ റിസര്‍വ് മരങ്ങളുടെയും ഉടമസ്ഥാവകാശം സര്‍ക്കാറിനാണെന്ന് ഇതിനിടെ ഹൈകോടതി ഉത്തരവുണ്ടായെങ്കിലും മരംമുറി തുടര്‍ന്നു. മുക്കുടം സെക്ഷനിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് കോതമംഗലം ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ മരം കടത്താന്‍ വനപാലകര്‍തന്നെ അകമ്ബടി സേവിച്ചതായും വിജിലന്‍സ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
മുമ്ബ് തേക്കടി റേഞ്ചില്‍ നടന്ന ചന്ദന മരം മുറിയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഉദ്യോഗസ്ഥനടക്കമാണ് മുക്കുടം സെക്ഷനിലെ മരംമുറിയിലും പ്രതിസ്ഥാനത്തുള്ളത്. വനംവകുപ്പിലെ ഉന്നതരെ സ്വാധീനിച്ച് കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ എല്ലാ റേഞ്ച് ഒാഫിസുകളിലും വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്. 2020 മാര്‍ച്ച് മുതല്‍ മരംമുറിക്കാന്‍ അനുമതി നല്‍കിയതിെന്റ രേഖകളാണ് പരിശോധിക്കുന്നത്.
േതക്ക് ഉദ്യോഗസ്ഥെന്റ റിസോര്‍ട്ടിലേക്ക്
അടിമാലി: അടിമാലി റേഞ്ചിലെ വനംകൊള്ള സംബന്ധിച്ച അന്വേഷണം ഉദ്യോഗസ്ഥരിലേക്ക്. റേഞ്ചിലെ പ്രധാന ഉദ്യോഗസ്ഥെന്റ ഉടമസ്ഥതയിലുള്ള കുമളിയിലെ റിസോര്‍ട്ടിലേക്ക് തേക്ക് തടി കൊണ്ടുപോയതായി കണ്ടെത്തിയിട്ടുണ്ട്. തടി കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തെ കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി ശിപാര്‍ശ ചെയ്തതായാണ് വിവരം.
മരം മുറിക്കാന്‍ സ്വകാര്യ വ്യക്തിക്ക് നല്കിയ പാസ് ഉപയോഗിച്ചാണ് പുറമ്ബോക്കിലെ തേക്ക് തടി വെട്ടിക്കടത്തിയത്. ഇത് എറണാകുളത്തെ മില്ലില്‍നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥന് സ്വന്തം റിസോര്‍ട്ടിലേക്ക് തടി കടത്തിയതായി കണ്ടെത്തിയത്. രണ്ട് വലിയ തേക്കുകളാണ് കൊണ്ടുപോയത്. പൊന്മുടി, പെരിഞ്ചാംകുട്ടി തേക്ക് പ്ലാേന്റഷനുകളില്നിന്ന് നിരവധി തേക്ക് മരങ്ങള്‍ മോഷണംപോയതായും വിവരമുണ്ട്.
നേര്യമംഗലം റേഞ്ചില്‍ ഇഞ്ചത്തൊട്ടി, വാളറ, പഴംബ്ലിച്ചാല്‍, കാഞ്ഞിരവേലി മേഖലകളില്‍നിന്ന് നിരവധി തടികളാണ് വ്യാജ പാസുകളുടെ മറവില്‍ കടത്തിയത്. റിസര്‍വ് വനത്തിലെ തേക്ക് തടികള്‍ മുറിച്ച് രാത്രി പട്ടയവസ്തുവില്‍ എത്തിച്ചശേഷം വനംവകുപ്പ് ജീവനക്കാര്‍ നിയമനടപടി പൂര്‍ത്തിയാക്കി നല്കുന്ന രീതിയാണ് അടിമാലി, നേര്യമംഗലം റേഞ്ചുകളില്‍ നടന്നിരുന്നത്.



