പാരഗ്വായ്: ( 25.08.2020) വ്യാജ പാസ്പോര്‍ട്ട് കേസില്‍ പാരഗ്വായില്‍ അറസ്റ്റിലായ ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോയ്ക്ക് അഞ്ച് മാസത്തോളം നീണ്ട ജയില്‍വാസത്തിനൊടുവില്‍ മോചനം. കോവിഡ് വ്യാപനം ശക്തമാകും മുന്‍പ് മാര്‍ച്ച് മാസം ആദ്യമാണ് വ്യാജ പാസ്പോര്‍ട്ടുമായി റൊണാള്‍ഡീഞ്ഞോയും സഹോദരന് റോബര്‍ട്ടോയും അയല്‍രാജ്യമായ പാരഗ്വായില്‍ പൊലീസിന്റെ പിടിയിലായത്. അന്നുമുതല്‍ ജയില്‍വാസത്തിലായിരുന്നു ഇരുവരും.
ഇതിനിടെ കോവിഡ് വ്യാപിച്ചതോടെ ഏപ്രിലില്‍ വിചാരണ പൂര്‍ത്തിയാകും വരെ ഇരുവരുടെയും ജയില്‍വാസം വീട്ടുതടങ്കലാക്കി കോടതി ഇളവു ചെയ്ത് ഹോട്ടലിലേക്കു മാറ്റുകയും ചെയ്തു. 12 കോടിയോളം രൂപയാണ് ഇതിനായി ജാമ്യത്തുക നല്‍കിയത്. കഴിഞ്ഞ ദിവസം പാരഗ്വായ് കോടതി വീട്ടുതടങ്കലില്‍നിന്നും റൊണാള്‍ഡീഞ്ഞോയെയും സഹോദരനെയും മോചിപ്പിക്കാന്‍ ഉത്തരവിട്ടതോടെയാണ് താരത്തിന് ബ്രസീലിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്.
ഇരുവര്‍ക്കും മേല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ ഉപാധികളോടെ നീക്കിയ കോടതി, ചെലവിനത്തില്‍ 90,000 ഡോളര്‍ കെട്ടിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ പണം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. റൊണാള്‍ഡീഞ്ഞോയ്ക്ക് ബ്രസീലിലേക്ക് മടങ്ങാനായി സ്വകാര്യ വിമാനം ഏര്‍പ്പെടുത്തി.
ഈ വര്‍ഷം മാര്‍ച്ചില്‍ പാരഗ്വായ് തലസ്ഥാനമായ അസുന്‍സ്യോനിലെ ഒരു കസിനോ ഉടമസ്ഥന്റെ ക്ഷണപ്രകാരം കുട്ടികള്‍ക്കു വേണ്ടി ഒരു സോക്കര്‍ ക്ലിനിക്ക്, പുസ്തകപ്രകാശനം തുടങ്ങിയ പ്രചാരണ പരിപാടികള്‍ക്കു വേണ്ടി ഇവിടെ എത്തിയത്. വിമാനത്താവളത്തില്‍ ഗംഭീര വരവേല്പും താരത്തിനു ലഭിച്ചിരുന്നു.
പിന്നീട് റൊണാള്‍ഡീഞ്ഞോയെ താമസിക്കുന്ന ഹോട്ടലില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. യാത്രാരേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പാരഗ്വായ് പൗരത്വം തെളിയിക്കുന്ന പാസ്പോര്‍ട്ട് നല്‍കിയെന്നും ഇതു വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സാവോ പോളോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ബ്രസീലിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ആരംഭിച്ച ഇരുവരും അസുന്‍സ്യോനില്‍ വിമാനമിറങ്ങിയപ്പോള്‍ മുതല്‍ പാരഗ്വായ് പാസ്പോര്‍ട്ട് ആണ് ഉപയോഗിച്ചിരുന്നത്.
2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു റൊണാള്‍ഡീഞ്ഞോ. ലോകകപ്പ്, യുവേഫ ചാംപ്യന്‍സ് ലീഗ്, ബലോന്‍ ദ് ഓര് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. 2002 ലോകകപ്പില്‍ ഇംഗ്ലണ്ട് ഗോളി ഡേവിഡ് സീമാനെ കബളിപ്പിച്ച് നേടിയ ‘കരിയില കിക്ക്’ ഗോളോടെയാണ് റൊണാള്‍ഡിഞ്ഞോ ആരാധകഹൃദയങ്ങളില്‍ അതിവേഗം ഇടംപിടിച്ചത്. 2018ല്‍ സജീവ ഫുട്ബോളില്‍ നിന്നു വിരമിച്ചു.



