ബെംഗളൂരു: കര്‍ണാടക തലസ്ഥാന നഗരിയായ ബെംഗളൂരുവില്‍ കൊവിഡിന്റെ മൂന്നാം തരംഗം തുടങ്ങിയതായി സൂചന നല്‍കി വിദഗ്ധര്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 242 കുട്ടികള്‍ക്കാണ് ബെംഗളൂരുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മൊത്തം 1338 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 31 പേര്‍ മരിച്ചു.

പത്തൊന്‍പത് വയസിന് താഴെയുള്ള 242 പേര്‍ക്കാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനെിടെ കൊവിഡ് സ്ഥിരീകരിച്ചതെന്ന് ബംഗളുരു നഗരസഭാ അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ കൊവിഡിന്റെ മൂന്നാംതരംഗം തുടങ്ങിയതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 9 വയസില്‍ താഴെയുള്ള 106 കുട്ടികളും 9നും 19 നും ഇടയിലുള്ള 136 കുട്ടികള്‍ക്കുമാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രോഗം പിടിപ്പെട്ടത്. വരും ദിവസങ്ങളില്‍ വൈറസ് ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അടുത്തദിവസങ്ങളില്‍ കൊവിഡ് ബാധിതരാവുന്ന കുട്ടികളുടെ എണ്ണം മൂന്നിരട്ടി വരെ ഉയരാം. ഇത് വന്‍ അപകടത്തിന് വഴിവയ്ക്കും. ഇതില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി കുട്ടികളെ വീടുകളില്‍ തന്നെ സുരക്ഷിതരാക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വീടിനകത്ത് മാതാപിതാക്കള്‍ കുട്ടികളുമായി ഇടപെടുമ്ബോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിക്കുന്നു.