ന്യൂഡല്‍ഹി : അജ്ഞാത രോഗത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്ര സംഘം ആന്ധ്രാപ്രദേശിലെ ഏലൂര്‍ സന്ദര്‍ശിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എയിംസ് അസ്സോസിയേറ്റ് പ്രൊഫസര്‍ ( എമര്‍ജന്‍സി മെഡിസിന്‍) ഡോ. ജംഷെദ് നായര്‍, പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറോളജിസ്റ്റ് ഡോ. അവിനാശ് ദെഷ്‌തോവാര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സാന്‍കെത് കുല്‍ക്കര്‍ണി എന്നിവരുടെ സംഘമാണ് ഏലൂര്‍ സന്ദര്‍ശിക്കുക.

ഡോക്ടര്‍മാരുടെ സംഘം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഏലൂരില്‍ എത്തും. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി വൈകീട്ടോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഏലൂരില്‍ കഴിഞ്ഞ ദിവസങ്ങളിലായാണ് അജ്ഞാത രോഗ ബാധ ആരംഭിച്ചത്.
നിലവില്‍ പ്രദേശത്തെ 350 ഓളം പേര്‍ രോഗം ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. അപസ്മാരം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളില്‍ പ്രകടമാകുന്നത്. ഇവ പ്രകടമായാല്‍ രോഗബാധിതര്‍ പൂര്‍ണ്ണമായും അബോധാവസ്ഥയിലേക്ക് എത്തുന്നു. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും 20 നും 30 ഇടയില്‍ പ്രായമുള്ളവരാണ്. രക്ത പരിശോധന, സിടി സ്‌കാന്‍ ‘സെറിബ്രല്‍ സ്പൈനല്‍ ഫ്ളൂയിഡ്’ ടെസ്റ്റ് എന്നിവയിലൊന്നും രോഗം കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.