അങ്കമാലി: എറണാകുളം അങ്കമാലിയില്‍ അച്ഛന്‍ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. കുഞ്ഞിന്റെ ശരീരോഷ്‌മാവും നാഡിമിടിപ്പും പൂര്‍വസ്ഥിതിയിലേക്ക് മാറിയെന്ന് ഡോക്ടര്‍മാര്‍. കുഞ്ഞ് കഴിഞ്ഞ ദിവസത്തേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ മുലപ്പാല്‍ കുടിക്കാന്‍ തുടങ്ങിയതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തലച്ചോറിയില്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയ സമയത്ത് ഇട്ടിരുന്ന ഡ്രെയ്ന്‍ സുരക്ഷിതമായി നീക്കം ചെയ്യാന്‍ സാധിച്ചു. 24 മണിക്കൂറിനിടെ കുഞ്ഞിന് അപസ്മാരം ഉണ്ടായിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കുട്ടിക്ക് നല്‍കുന്ന ഓക്സിജന്റെ അളവ് കുറച്ചു. കുട്ടിയുടെ ദഹനപ്രക്രിയ ആരംഭിച്ചതായും കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൈകാലുകള്‍, ആനക്കുന്നതും നല്ല ലക്ഷണമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.