മനാമ: ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് സൗദി നീക്കുന്നു. സൗദിയില്‍ നിന്ന് നേരിട്ട് രണ്ടു ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച റീ എന്‍ട്രിയില്‍ പോയ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാമെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം രാജ്യത്തെ വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യം സൗദിയിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു.

പുതിയ തീരുമാനമനുസരിച്ച്‌ 14 ദിവസം വിലക്കില്ലാത്ത രാജ്യത്തു ഇവര്‍ കഴിയണ്ടതില്ല. സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി പ്രതിരോതാശേഷി കൈവരിച്ചവരായിരിക്കണം. ഇവര്‍ക്കു സൗദിയില്‍ സാധുവായ ഇകാമ ഉണ്ടായിരിക്കണം. എന്നാല്‍ തീരുമാനം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു വ്യക്തമാക്കിയിട്ടില്ല. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും പ്രവേശനം.

ഇതിനോടകം സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടില്‍ അവധിക് പോയ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാണ്. സൗദിയില്‍ നിന്നും ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും നാട്ടില്‍ നിന്നും വാക്സിന്‍ എടുത്തവര്‍ക്കും പുതിയ തീരുമാനം ബാധകമാവില്ല. ഇന്ത്യ, പാക്കിസ്ഥാന്‍, യുഎഇ, ഈജിപ്ത്, ബ്രസീല്‍, അര്‍ജന്റീന, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, വിയറ്റ്നാം, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ലബനാന്‍, എത്യോപ്യ എന്നീ 13 രാജ്യക്കാര്‍ക്കാണ് നിലവില്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുള്ളത്.