എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയും കളമശേരി നഗരസഭയും സംയുക്തമായാണ് സൗജന്യ കൊവിഡ് പരിശോധന നടത്തുന്നത്. മെഡിക്കൽ കോളജ് പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതോടെ ആശുപത്രിക്ക് പുറത്താണ് പരിശോധന നടക്കുന്നത്.
കൊവിഡ് രണ്ടാം തരംഗത്തിൽ രോഗ വ്യാപനം രൂക്ഷമായിരുന്ന എറണാകുളത്ത് കൊവിഡ് കണക്കുകൾ കുറഞ്ഞുവരികയാണ്. നേരത്തെ പ്രതിദിന കേസുകൾ അയ്യായിരത്തോളം രേഖപ്പെടുത്തിയിരുന്നു. നിലവിൽ മൂവായിരത്തോളം കേസുകളാണ് ജില്ലയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കളമശ്ശേരി നഗരസഭ സൗജന്യ പരിശോധന നടത്തുന്നത്. മെഡിക്കൽ കോളജിന് പുറത്തുള്ള ബസ് സ്റ്റാന്റിലാണ് പരിശോധനാ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട എട്ട് വരെയാണ് പരിശോധന. ഇത് 24 മണിക്കൂർ പരിശോധനയാക്കി മാറ്റാനുള്ള നീക്കത്തിലാണ് നഗരസഭ. മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഗരസഭയുടെ കീഴിലുള്ള ലാബ് ജീവനക്കാരുമാണ് പരിശോധന നടത്തുന്നത്.



