തൃശൂര്‍ : ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

റമീസിനെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് ഇരുവര്‍ക്കും വിദഗ്ധ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു . സ്വപ്നയുടെ ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലില്‍ തടസമുണ്ടോയെന്ന് പരിശോധിക്കാന്‍ ആന്‍ജിയോഗ്രാം പരിശോധന നടത്തും. റമീസിനെ എന്‍ഡോസ്‌കോപിയ്ക്കു വിധേയമാക്കും. സ്വപ്നയുടെ ആരോഗ്യനില സംബന്ധിച്ച്‌ ജയില്‍ വകുപ്പിന് കഴിഞ്ഞ ദിവസം വനിത ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്നത്തെ ആന്‍ജിയോഗ്രാമിന് ശേഷം തുടര്‍ റിപ്പോര്‍ട്ട് കൊടുക്കും.

അതേ സമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ എന്‍.ഐ.എ കോടതി നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യണമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളുടെ ഫോണ്‍, ലാപ്‌ടോപ് ഇവ പരിശോധിച്ച റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.