റാഞ്ചി: സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ ആറ് പേര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ദിയോഗര്‍ ജില്ലയിലാണ് സംഭവം. നിര്‍മ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിലെ വിഷവാതകം ശ്വസിച്ചതിനേത്തുടര്‍ന്ന് ശ്വാസമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രജേഷ് ചന്ദ്ര (50), മിതിലേഷ് ചന്ദ്ര (40), ഗോവിന്ദ് മഞ്ചി (50), ബാബ്ലു മഞ്ചി (30), ലാലു മഞ്ചി (25), ലീലു മുര്‍മു (30) എന്നിവരാണ് മരിച്ചത്. ദേവിപൂര്‍ മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. സംഭവം നടന്നയുടന്‍ ആറ് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രഥമദൃഷ്ട്യാ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ഏഴ് അടി വീതിയില്‍ 20 അടി താഴ്ചയിലാണ് ടാങ്ക് പണിതിരിക്കുന്നത്. പണി അവസാനഘട്ടത്തിലെത്തിയ ടാങ്കിനുള്ളില്‍ വൃത്തിയാക്കാന്‍ ആദ്യമിറങ്ങിയത് ലൂലു ആണ്. എന്നാള്‍ ഇയാള്‍ ഇറങ്ങിയിട്ടും വൃത്തിയാക്കുന്നതിന്റെ ശബ്ദമൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഈ സമയം പുറത്തുനിന്ന് വിളിച്ചെങ്കിലും മറുപടുയും ഉണ്ടായില്ല. ഇതിനുപിന്നാലെയാണ് കോണ്‍ട്രാക്ടര്‍ ഗോവിന്ദ് ടാങ്കിലിറങ്ങിയത്. എന്നാണ ഇയാളും പുറത്തുവന്നില്ല. പിന്നാലെ ഗോവിന്ദിന്റെ രണ്ട് മക്കള്‍ ഇറങ്ങി. പിന്നാലെ മറ്റ് രണ്ടുപേരും ഇറങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി വിട്ടുനല്‍കിയെന്ന് പൊലീസ് പറഞ്ഞു.