മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ മൂന്ന് പേര്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന് സുശാന്തിന്റെ സുഹൃത്ത്. കാമുകി റിയ ചക്രവര്‍ത്തി, പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തി, സംവിധായകന്‍ മഹേഷ് ഭട്ട് എന്നിവര്‍ക്ക് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ പങ്കുണ്ടെന്ന് സുഹൃത്ത് സുനില്‍ ശുക്ല ആരോപിച്ചു. മഹേഷ് ഭട്ട്, ഇന്ദ്രജിത്ത് ചക്രവര്‍ത്തി എന്നിവരാണ് സുശാന്തിന്റെ മരണത്തിന് പ്രധാന കാരണകാരെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുനില്‍ ശുക്ലയുടെ വെളിപ്പെടുത്തല്‍. ‘ഷുഗര്‍ ഡാഡി’യെന്നാണ് സുനില്‍ പരിഹാസ പൂര്‍വ്വം മഹേഷ് ഭട്ടിനെ അഭിസംബോധന ചെയ്തത്.

വിഷാദരോഗത്തിനുള്ള ചികിത്സയെന്ന രീതിയില്‍ ഇന്ദ്രജിത്ത് ചക്രവര്‍ത്തി നല്‍കിയിരുന്ന മരുന്നുകളാണ് റിയ സുശാന്തിന് നല്‍കിയിരുന്നത്. റിയ സുശാന്തിനെ വിട്ടുപോന്നിട്ടും സുശാന്ത് ഈ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നുവെന്നും സുനില്‍ ശുക്ല വ്യക്തമാക്കി. സുശാന്തിന്റെ അവസാന കാലഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന നടന്റെ സുഹൃത്തും സഹവാസിയുമായിരുന്ന സിദ്ധാര്‍ഥ് പിഥാനി, പാചകക്കാരന്‍ നീരജ് സിങ്, മാനേജര്‍ ദീപേഷ് സാവന്ത് തുടങ്ങിയവരില്‍ ആരോ ബോധപൂര്‍വ്വം ഈ മരുന്നുകള്‍ അദ്ദേഹത്തിനു തുടര്‍ന്നും നല്‍കിയിട്ടുണ്ടാകാമെന്നും അദ്ദേഹം ആരോപിക്കുന്നു.