ന്യൂഡല്‍ഹി: 56 മലയാളികളടക്കം 420 ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ തീരത്ത് കുടുങ്ങി കിടക്കുന്നു. കുടുങ്ങികിടക്കുന്ന മലയാളികള്‍ കപ്പല്‍ ജീവനക്കാരാണ്. കടല്‍മാര്‍ഗമോ, വിമാനത്തിലോ ഇവര്‍ക്ക് നാട്ടിലെത്താന്‍ സര്‍ക്കാര്‍ അനുമതി കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ക്രൗണ്‍ പ്രിന്‍സസ് കപ്പലിലാണ് ഇപ്പോള്‍ മലയാളികള്‍ ഉള്‍പ്പടെ 400 ല്‍ അധികം ഇന്ത്യക്കാരുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പല കപ്പലുകളില്‍ നിന്നായി ഇന്ത്യക്കാര്‍ മുഴുവന്‍ ഈ ഒരു കപ്പലില്‍ തങ്ങുകയാണ്. ശ്രീലങ്കയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്താന്‍ കമ്ബനി തയ്യാറാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ ഒന്നര ആഴ്ചയായി കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് സര്‍ക്കാര്‍ തീരുമാനം കാത്ത് കിടക്കുകയാണ്.

സഞ്ചാരികളില്ലാതെ ഈ രീതിയില്‍ കപ്പലില്‍ തുടരാന്‍ ബുദ്ധിമുട്ടാണ്. നാട്ടിലെത്താന്‍ എത്രയും വേഗം നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. ക്വാറന്‍റീന്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ചിലവും വഹിക്കാന്‍ തയ്യാറാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.

ലോക്ക് ഡൗണില്‍ സമുദ്രങ്ങളിലെ ക്രൂയിസ് കപ്പലുകള്‍ നിശ്ചലമായതോടെ പ്രതിസന്ധിയിലായത് കപ്പല്‍ ജീവനക്കാരാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു രാജ്യവും തീരത്ത് നങ്കൂരമിടാന്‍ അനുമതി പോലും നല്‍കിയില്ല. ഫിലിപ്പൈന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്മാരെ നാട്ടിലേക്ക് മടക്കി കൊണ്ട് പോയി. എന്നാല്‍ ഇന്ത്യയില്‍ നിന്ന് നടപടി ഇല്ലാത്തതിനാല്‍ ആശങ്കയിലാണ് ഇവര്‍.