മുംബെെ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയ്‌ക്കുവേണ്ടി ആദ്യ രാജ്യാന്തര സെഞ്ചുറി നേടിയിട്ട് ഇന്നേക്ക് 30 വര്‍ഷം. 1990 ഓഗസ്റ്റ് 14 നാണ് സച്ചിന്‍ തന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യ രാജ്യാന്തര സെഞ്ചുറി നേടുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

മാഞ്ചസ്റ്ററില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ രണ്ടാം മത്സരം സച്ചിനെന്ന പതിനേഴുകാരന്റെ താരോദയം കൂടിയായിരുന്നു. 189 പന്തില്‍ നിന്നാണ് സച്ചിന്‍ 119 റണ്‍സ് നേടിയത്. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിവസമായിരുന്നു അത്. ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമ്ബോഴാണ് സച്ചിന്റെ രംഗപ്രവേശം.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് നഷ്‌ടമായ ശേഷമാണ് സച്ചിന്‍ ക്രീസിലെത്തുന്നത്. മികച്ച ഫോമിലായിരുന്ന സച്ചിന്‍ ഇംഗ്ലണ്ട് ബോളര്‍മാരെ കണക്കിനു ശിക്ഷിച്ചു. അതിവേഗ വിക്കറ്റ് വീഴ്‌ചയില്‍ പരാജയം മണത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന പതിനേഴുകാരനില്‍ രക്ഷകനെ കണ്ടു. ഇന്നേക്ക് 30 വര്‍ഷം മുന്‍പായിരുന്നു ആ ചരിത്ര ഇന്നിങ്‌സ് പിറന്നത്.

ബിസിസിഐ അടക്കം സച്ചിന്റെ ആദ്യ സെഞ്ചുറിയെ പുകഴ്‌ത്തി രംഗത്തെത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടവും ഈ ഇന്നിങ്‌സിലൂടെ സച്ചിന്‍ അന്ന് സ്വന്തമാക്കിയിരുന്നു. ഇതേ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സച്ചിന്‍ 68 റണ്‍സ് നേടിയിരുന്നു. രണ്ട് ഇന്നിങ്‌സിലെയും മികച്ച പ്രകടനം കണക്കിലെടുത്ത് സച്ചിന് പ്ലെയര്‍ ഓഫ് ദ മാച്ച്‌ പുരസ്‌കാരവും ലഭിച്ചിരുന്നു.

24 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ ഇന്ത്യയ്‌ക്കുവേണ്ടി സച്ചിന്‍ നേടിയത് 15,921 റണ്‍സാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 51 സെഞ്ചുറി നേടിയ ലോകത്തിലെ ഏക താരവും സച്ചിന്‍ തന്നെ. ഏകദിന ക്രിക്കറ്റില്‍ 463 മത്സരങ്ങളില്‍ നിന്നായി 18,426 റണ്‍സ് നേടിയ സച്ചിന്‍ 49 സെഞ്ചുറികളും നേടിയിട്ടുണ്ട്.