ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ സംസ്ഥാനങ്ങള്‍ക്കുള്ളിലും ട്രെയിന്‍ സര്‍വീസ് ആരംഭിയ്ക്കാമെന്ന് റെയില്‍വേ. ജൂണ്‍ 1 മുതല്‍ ആരംഭിക്കാനിരിക്കുന്ന സ്‌പെഷല്‍ ട്രെയിനുകളുടെ ബുക്കിങ് നിരീക്ഷിച്ച്‌ തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് നടത്താനും തയാറാണെന്നു റെയില്‍വേ അധികൃതര്‍. സംസ്ഥാനങ്ങള്‍ക്കിടയിലുളള 200 ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ 1 മുതല്‍ ആരംഭിക്കുകയാണ്. എന്നാലും ശ്രമിക് ട്രെയിനുകള്‍ നിര്‍ത്തില്ല. ആവശ്യമുള്ളിടത്തോളം അതു തുടരും. വരുന്ന 10 ദിവസങ്ങളില്‍ പ്രതിദിനം 260 ട്രെയിനുകള്‍ എന്ന കണക്കില്‍ സര്‍വീസ് നടത്തും. 36 ലക്ഷത്തോളം പേരെ കൊണ്ടുപോകും. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ റെയില്‍വേ സ്റ്റേഷനുള്ള ഏതു ജില്ലയില്‍ നിന്നും ശ്രമിക് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തയാറാണ്.

ഇതുവരെ 2600 ശ്രമിക് ട്രെയിനുകള്‍ ഓടിച്ചതായും 35 ലക്ഷം അതിഥിത്തൊഴിലാളികളെ കൊണ്ടുപോയതായും യാദവ് പറഞ്ഞു. ഈ ട്രെയിനുകള്‍ ഓടിക്കാനുള്ള ചെലവിന്റെ 85% റെയില്‍വേയാണ് വഹിക്കുന്നത്. 15% ആണ് ടിക്കറ്റ് നിരക്ക്.