ദുബായ് : കോവിഡ് മരണങ്ങള്‍ കൂടിയതോടെ യുഎഇയില്‍ സംസ്കാരം നടത്തുന്നതിന് അസാധാരണ കാലതാമസം. മൂന്നാഴ്ച വരെ കാത്തിരുന്നാണ് ശ്മശാനങ്ങളില്‍ സംസ്കാരം നടത്തുന്നത്. മറ്റു പല രാജ്യങ്ങളിലും കൂട്ടത്തോടെ മൃതദേഹങ്ങള്‍ മറവുചെയ്യുന്ന രീതിയും ഉണ്ടായിരുന്നു. 86 മലയാളികളടക്കം 264 പേരാണ് ഇതുവരെ യുഎഇയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ശ്മശാനത്തില്‍ ഈ മാസം 26 വരെ ഒഴിവില്ല. ദുബായ്, അല്‍ ഐന്‍ എന്നിവിടങ്ങളിലെ സ്വകാര്യ വൈദ്യുത ശ്മശാനങ്ങളിലും രണ്ടാഴ്ച കഴിഞ്ഞു മാത്രമേ ഒഴിവുള്ളൂ. ഇന്ത്യക്കാര്‍ക്കൊപ്പം ഫിലിപ്പീന്‍സ് ഉള്‍പ്പെടെ മറ്റു ചില രാജ്യക്കാരെയും സംസ്കരിക്കുന്നത് ഈ വൈദ്യുതി ശ്മശാനങ്ങളിലാണ്. കോവിഡ് ബാധിച്ചു കഴിഞ്ഞ മാസം 11 നു മരിച്ച ചേര്‍ത്തല സ്വദേശി സാബു ചെല്ലപ്പന്റെ സംസ്കാരം ഒരു മാസത്തോളം വൈകി അടുത്ത ഏഴിനാണു നിശ്ചയിച്ചിട്ടുള്ളത്.

ദുബായ് ജബല്‍ അലിയില്‍ ഹിന്ദു ക്രിമേഷന്‍ ഗ്രൗണ്ട് കമ്മിറ്റിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ശ്മശാനത്തില്‍ മാസം 30 മൃതദേഹങ്ങള്‍ എത്തിയിരുന്നത് നൂറിലധികമായി വര്‍ധിച്ചു. കഴിഞ്ഞ മാസം 113 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്.