മസ്കത്ത്: ഗള്‍ഫില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതില്‍ അടിയന്തിര ചികിത്സ ആവശ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പും മസ്കത്ത് ഇന്ത്യന്‍ എംബസിയും അറിയിച്ചിരുന്നത്. എന്നാല്‍ ശരീരം തളര്‍ന്ന് ഒമാനിലെ ഇബ്രിയില്‍ താമസ സ്ഥലത്ത് കഴിയുന്ന എറണാകുളം പാനായിക്കുളം സ്വദേശി താഹിറിന് ഇൗ മാനദണ്ഡം ബാധകമായില്ല.

എംബസിയിലും നോര്‍ക്കയിലും രജിസ്റ്റര്‍ ചെയ്ത് പലകുറി ബന്ധപ്പെെട്ടങ്കിലും ഒരു ടെലിഫോണ്‍കോള്‍ പോലും തേടിയെത്തിയില്ല. ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ മസ്കത്ത് ഗവര്‍ണറേറ്റിന് പുറത്ത് നിന്നുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഒമ്ബതിന് കൊച്ചിക്ക് പോയ ഒമാനില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം സലാലയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ കണ്ണിന് പരിക്കേറ്റയാളെ കൊച്ചി വിമാനത്തില്‍ കൊണ്ടുപോവുകയും ചെയ്തിരുന്നു.

എന്തായാലും അടുത്ത വിമാന ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിക്കാത്തതിനാല്‍ എന്ന് നാടണയാനാകുമെന്നറിയാതെ രോഗ കിടക്കയില്‍ ദുരിതം തിന്ന് കഴിയുകയാണ് താഹിര്‍.
കഴിഞ്ഞ 23 വര്‍ഷമായി ഇബ്രിയിലെ സ്വദേശിയുടെ വീട്ടില്‍ പാചകക്കാരനായും ഡ്രൈവറായും ജോലി ചെയ്തുവരുകയാണ് ഇദ്ദേഹം. കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇബ്രി ആശുപത്രിയിലും പ്രവേശിപ്പിക്കുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ കാര്യമായ ചികില്‍സ ലഭിച്ചില്ല.

തുടര്‍ന്ന് ഒമ്ബതാം തീയതിയോടെ രക്തസമ്മര്‍ദം അല്‍പം കുറഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് താമസ സ്ഥലത്തേക്ക് കൊണ്ടുപോയി. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള താഹിറിന് ആരുടെയെങ്കിലും സഹായമുണ്ടെങ്കില്‍ മാത്രമാണ് നടക്കാന്‍ സാധിക്കുകയുമുള്ളൂ. തൊഴിലുടമ നല്‍കിയിട്ടുള്ള മുറിയില്‍ തന്നെയാണ് താമസം. ഭക്ഷണവും തൊഴിലുടമ എത്തിച്ച്‌ നല്‍കും. ഇബ്രിയില്‍ ജോലി ചെയ്തിരുന്ന ജ്യേഷ്ഠെന്‍റ മകനാണ് പരിചരണത്തിനായി ഉള്ളത്. കഴിഞ്ഞ മാര്‍ച്ച്‌ 30ന് വിസ കഴിഞ്ഞ് നില്‍ക്കുകയാണ് ഇദ്ദേഹം. അടുത്ത വിമാനത്തില്‍ പോകാന്‍ അവസരം ലഭിച്ചാല്‍ താഹിറിന് തുണയായി ഇദ്ദേഹത്തിനും പോകാന്‍ കഴിയും.

ഭാര്യയും രണ്ട് കുട്ടികളുമാണ് ഇദ്ദേഹത്തിന് ഉള്ളത്. രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിനിടയില്‍ നീക്കിയിരിപ്പ് ഒന്നുമില്ലാത്തതിനാല്‍ തുടര്‍ ചികിത്സക്കായി എന്ത് ചെയ്യുമെന്നറിയാത്ത ആശങ്കയുമുണ്ട്.