ലണ്ടന്‍ : മരണസംഖ്യ അനിയത്രിതമായതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ണ് തുറക്കുന്നു. കോവിഡ് 19 ലോകമെങ്ങും പടര്‍ന്നു പിടിക്കുകയും ലോകത്തെ വികസിത രാജ്യങ്ങളില്‍ ഒന്നുമായ ബ്രിട്ടനിലെ സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച അലംഭാവം ലോകമെങ്ങും ചര്‍ച്ച ആയിരുന്നു.

വിദേശികള്‍ക്ക് യഥേഷ്ഠം വന്നു പോകുവാന്‍ വിമാന സര്‍വീസ്, പൊതുഗതാഗതവും ആളുകള്‍ കൂടുന്ന സ്‌ഥലങ്ങളും നിയന്ത്രിക്കാതിരുന്നത് തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റുവാങ്ങി. ഇവയിലെല്ലാം ഉപരി രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ കേവലം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി ജോലി ചെയ്യേണ്ടി വന്ന അവസ്‌ഥ ബ്രിട്ടന്‍ പോലൊരു രാജ്യത്ത് നിന്നും വന്നത് തല കുനിച്ചു നിന്നാണ് ബ്രിട്ടനിലെ ജനങ്ങള്‍ കേട്ടത്.

ഈ അലംഭാവത്തിന്റെ ബലമായി ഒരു ദിവസം ആയിരത്തിനടുത്ത് ആളുകള്‍ മരിച്ചുവെന്ന ലോക റെക്കോര്‍ഡും ബ്രിട്ടന് കിട്ടി. കൊട്ടാരത്തിലും സര്‍ക്കാരിലും കൊറോണ കടന്നു ചെന്നു. പ്രധാനമന്ത്രിയും ആശുപത്രിയില്‍ ആയതോടെ അരക്ഷിതാവസ്‌ഥയിലേയ്ക്ക് കൂപ്പു കുത്തിയതോടെ അവസാന വട്ട ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം.

ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട ടെസ്റ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്ലാസ്ഗോ, നോട്ടിങ്ഹാം, ലണ്ടന്‍ തുടങ്ങിയ 15 സ്‌ഥലങ്ങളില്‍ ഇത്തരം ടെസ്റ്റിംഗ് സെന്ററുകള്‍ സ്‌ഥാപിക്കും. ലൈഫ് സയന്‍സ് ഡിപ്പാര്‍ട്മെന്റ്‌ഉം സഹായത്തിനായി എത്തും. 3 മെഗ ലാബുകളും മരുന്നുകള്‍ ലഭ്യമാക്കുവാനുള്ള ഫര്‍മസികളും ആരംഭിക്കും. വൈകിവന്ന വിവേകമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആശ്വാസമാകും എന്ന പ്രതീക്ഷയാണ് ഭരണകൂടത്തിനുള്ളത്