വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യില്‍ വാളുണ്ടായിരുന്നെന്നതില്‍ വിശദീകരണവുമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.

കൊല്ലപ്പെട്ടവരുടെ കയ്യില്‍ വാളുണ്ടായിരുന്നത് സ്വയരക്ഷയ്ക്ക് വേണ്ടി കരുതിയതാവാമെന്നും നേരത്തെ സംഘര്‍ഷമുണ്ടായ സ്ഥലമാണിതെന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദൃശ്യങ്ങളില്‍ പത്തോളം പേരെ കാണാം. ബൈക്കിലെത്തിയവരെ അക്രമി സംഘം വളയുന്നതും വാക്കേറ്റമുണ്ടാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അടൂര്‍ പ്രകാശ് എം.പിക്ക് കൊലപാതകത്തില്‍ മുഖ്യ പങ്കുണ്ട്. ഗൂഢാലോചന നടത്തിയതിലും അദ്ദേഹത്തിന് പങ്കുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. അതേസമയം, സംഭവത്തില്‍ സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു.