വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‍രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിലായിരുന്നു പണ്ഡിറ്റ് ജസ്‍രാജിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. മൂന്ന് പത്മപുരസ്‍കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് പണ്ഡിറ്റ് ജസ്‍രാജ്.

ഹരിയാനയിലെ ഹിസാറില്‍ 1930 ജനനം. മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജി ജസ്‌രാജിന് നാലു വയസ്സുള്ളപ്പോള്‍ അന്തരിച്ചു.

തബല വാദകനായായിരുന്നു പണ്ഡിറ്റ് ജസ്‍രാജിന്‍റെ തുടക്കം. പിന്നീടാണ് വായ്പ്പാട്ടിലേക്ക് തിരിഞ്ഞത്. ഹിന്ദുസ്ഥാനിയിലെ മേവതി ഘരാന സമ്ബ്രദായത്തിലെ വിഖ്യാത പ്രതിഭയായ പണ്ഡിറ്റ് ജസ്‍രാജ് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പാടിയിട്ടുണ്ട്.

തുംരി ശൈലിയും ഖയാലുകളും സമന്വയിപ്പിച്ച സംഗീതകാരന്‍ ജുഗല്‍ബന്ദിയില്‍ സ്വന്തമായ ശൈലി ആവിഷ്‍കരിച്ചു. സപ‍്തര്‍ഷി ചക്രബര്‍ത്തി, രമേഷ് നാരായണ്‍ അടക്കമുള്ള വലിയ ശിഷ്യസമ്ബത്ത് ജസ്‍രാജിന് സ്വന്തമായുണ്ട്. കൂടാതെ വിദേശത്തും ഇന്ത്യയിലും നിരവധി സംഗീത വിദ്യാലയങ്ങളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

രത്തന്‍ മോഹന്‍ ശര്‍മ്മ, സജ്ഞയ് അഭയാങ്കര്‍, രമേഷ് നാരായണ്‍, സുമന്‍ഘോഷ്, തൃപ്തി മുഖര്‍ജി, രാധാരാമന്‍ കീര്‍ത്തന തുടങ്ങി നിരവധി ശിഷ്യന്മാരുണ്ട്. അച്ഛന്റെ സ്മരണക്കായി പണ്ഡിറ്റ് മോത്തിറാം പണ്ഡിറ്റ് മണിറാം സംഗീത് സമാരോഹ് എന്ന പേരില്‍ എല്ലാ വര്‍ഷവും സംഗീതാഘോഷങ്ങള്‍ നടത്താറുണ്ട്. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.

പണ്ഡിറ്റ് ജസ്‍രാജിന്‍റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിടവാങ്ങിയത് സമാനതകളില്ലാത്ത സംഗീത ഗുരു. രാജ്യത്തിന്‍റെ സാംസ്‍കാരിക രംഗത്തിന് തീരാനഷ്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു.