ലണ്ടന്‍: ബാഴ്‌സലോണയുമായി കരാര്‍ പുതുക്കിയില്ലെങ്കിലും സമ്പന്നരിലെ ഒന്നാം സ്ഥാനം ലയണല്‍ മെസ്സി നിലനിര്‍ത്തി. ലീഗുകളുടെ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് അന്താരാഷ്ട്ര ഏജന്‍സികളാണ് താരങ്ങളുടെ സ്വത്ത് വിവര പട്ടിക പുറത്തുവിട്ടത്. 926 കോടി രൂപയാണ് കഴിഞ്ഞ സീസണിലെ മെസ്സിയുടെ വരുമാനം. ഇതില്‍ 676 കോടി ക്ലബ്ബിന്റെ ശംബളവും 250 കോടി പുരസ്‌കാര തുകയുമാണ്. ഇതുകൂടാതെ തൊട്ടടുത്ത സീസണും കളിച്ചാല്‍ മെസ്സിയ്ക്ക് ലഭിക്കാന്‍ പോകുന്നത് 600 കോടി ലോയല്‍റ്റി ബോണസാണ്. മെസ്സിയുടെ തൊട്ടടുത്ത സ്ഥാനത്തുള്ളത് യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ്. 860 കോടി രൂപയാണ് ക്രിസ്റ്റ്യാനോയുടെ സീസണിലെ മൊത്തം വരുമാനം.

ആഗോള സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമെന്ന നേട്ടവും ക്രിസ്റ്റ്യാനോയുടെ പേരിലാണ്. താരങ്ങളുടെ സമ്പത്തിന്റെ കാര്യത്തില്‍ ബ്രസീലിയന്‍ ഫോര്‍വേഡും പി.എസ്.ജി താരവുമായ നെയ്മറാണ് മൂന്നാമതുള്ളത് .700 കോടിയാണ് വരുമാനം. നാലാമതായി സഹതാരം കിലിയന്‍ എംബാപ്പേ 300 കോടി സ്വന്തമാക്കി തൊട്ടുപുറകിലുണ്ട്.

ഏറ്റവും അധികം സമ്പന്നമായത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണെങ്കിലും ആകെ രണ്ടു പ്രീമിയര്‍ ലീഗ് താരങ്ങള്‍ മാത്രമേ സമ്പന്നരിലെ ആദ്യ 10ല്‍ ഇടം നേടിയിട്ടുള്ളു. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ സൂപ്പര്‍താരം മുഹമ്മദ് സലയാണ് സമ്പന്നരില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 272 കോടിയാണ് ഈജിപ്ഷ്യന്‍ താരത്തിന് ലഭിച്ചിരിക്കുന്നത്. ആറാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബ 250 കോടിയാണ് സമ്പാദിച്ചി രിക്കുന്നത്. മാഞ്ചസ്റ്ററിന്റെ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡീ ഗേ ആദ്യ പത്തില്‍ ഇടംനേടി. ബാഴ്‌സലോണയുടെ ഗ്രീസ്മാന്‍, റയല്‍ മാഡ്രിഡിന്റെ ഗാരേത് ബാലേ, ബയേണിന്റെ ലോകോത്തര താരം ലെവന്‍ഡോവ്‌സ്‌കി എന്നിവര്‍ 7,8,9 സ്ഥാനങ്ങളിലുണ്ട്