ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ചേര്‍ന്ന വ്യത്യസ്ത യോഗങ്ങളില്‍ ഇക്കാര്യം തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്. ഇളവുകള്‍ ഉണ്ടാകും. അതേസമയം രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 13 നഗരങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും.

മുംബൈ, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ്, താനെ, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഹൗറ, ഇന്‍ഡോര്‍, ജെയ്പൂര്‍, ജോധ്പൂര്‍, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ എന്നീ നഗരങ്ങളിലാണ് രാജ്യത്തെ ആകെ രോഗികളുടെ 70 ശതമാനവുമുള്ളത്. ഈ നഗരങ്ങളില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് സൂചന. നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. എന്നാല്‍ കേന്ദ്രസര്‍ക്കാരി​​ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി പാലിക്കണം.