നീണ്ട പതിമൂന്നു വർഷത്തെ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും പഠനത്തിനും കാത്തിരിപ്പിനും ഒടുവിൽ ആളും അനക്കവുമില്ലാതെ ലോക്ക്ഡൗണിൽ തിരുപ്പട്ടം സ്വീകരിച്ച് രണ്ട് ഡീക്കന്മാർ. കൊച്ചി രൂപതയുടെ മേൽനോട്ടത്തിലുള്ള മനുഷ്യാവതാര പ്രേഷിതസഭാംഗങ്ങളായ (PMI) ഡീക്കൻ വര്‍ഗീസ് റോഷൻ, ഡീക്കൻ രവി കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം തിരുപ്പട്ടം സ്വീകരിച്ചത്. കൊച്ചി ബിഷപ്‌സ് ഹൌസിൽ വെച്ച് നടന്ന തിരുപ്പട്ട ശുശ്രൂഷകൾക്ക് കൊച്ചി രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് കരിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
ആലപ്പുഴ രൂപത, തെക്കേ ചെല്ലാനം സെന്റ് ജോർജ് ഇടവകയിൽ പെരുവേലിൽ മാര്‍ഷലിന്റെയും ഗ്രെയ്സിയുടെയും മകനാണ് ഡീക്കൻ വര്‍ഗീസ് റോഷൻ. ഡീക്കൻ രവി കുമാർ, ഏലൂർ രൂപത ദെന്ദുളുരു ശുദ്ധീകരണമാതാ ഇടവകയിൽ യേസുബാബുവിന്റെയും ശാന്തകുമാരിയുടെയും മകനാണ്. സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ചടങ്ങിൽ ഇരുവരുടെയും മാതാപിതാക്കളും സഹോദരങ്ങളും മാത്രമാണ് പങ്കെടുത്തത്. പ്രിയപ്പെട്ടവരുടെ അസാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നതെങ്കിലും ജീവിതത്തിലെ വലിയ ഒരു സ്വപ്നം ലോക്ക്ഡൗണിലും യാഥാര്‍ത്ഥ്യമായതിന്റെ ആഹ്ലാദമാണ് ഇരുവര്‍ക്കും പങ്കുവെയ്ക്കാനുള്ളത്.