അമ്പാട്ടി റായ്ഡു കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് കിരീടം നെടുമായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. 2019ലെ ലോകകപ്പില്‍ അമ്പാട്ടി റായ്ഡു ഇന്ത്യന്‍ ടീമില്‍ നാലാം സ്ഥാനത്ത് ഉണ്ടാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അമ്പാട്ടി റായ്ഡുവിന് പകരം വിജയ് ശങ്കറിനെ ഇന്ത്യ ടീമില്‍ ഉള്‍പെടുത്തുകയായിരുന്നു. എന്നാല്‍ മധ്യ നിരയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്താവുകയും ചെയ്തിരുന്നു.

അമ്പാട്ടി റായ്ഡു ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്ത് ഉണ്ടാവണമെന്ന് തനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നെന്നും അതിന് മുന്‍പ് ഒന്നര വര്‍ഷത്തോളം റായ്ഡു വളരെ കഠിനാധ്വാനം ചെയ്യുകയും കളിക്കുകയും ചെയ്തിരുന്നതായും റെയ്ന പറഞ്ഞു. നാലാം നമ്പര്‍ സ്ഥാനത്ത് ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ അമ്പാട്ടി റായ്ഡു ആയിരുന്നെന്നും ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി റായ്ഡു മികച്ച പ്രകടനമാണ് ആ അവസരത്തില്‍ കാഴ്ച വെച്ചതെന്നും റെയ്ന പറഞ്ഞു.