200 രൂപയില്‍താഴെ ബില്ല് വന്നിരുന്ന ഇടുക്കി രാജാക്കാട് സ്വദേശിനിക്ക് വന്നത് പതിനായിരം രൂപക്ക് മുകളില്‍ കറന്റ് ബില്‍. ബില്‍ തുക മുഴുവന്‍ അടയ്ക്കണമെന്നാണ് കെഎസ്‌ഇബി നിലപാടെന്ന്. നിര്‍വാഹമില്ലെന്ന് കൂലിപ്പണിക്കാരിയായ സ്ത്രീയും.

ഇടുക്കി രാജാക്കാട് പഞ്ചായത്ത് സ്വദേശിനിയായ രാജമ്മ എന്ന വീട്ടമ്മയാണ് കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ കണ്ട് തരിച്ചുപോയത്. വിധവയാണ്, ഏലത്തോട്ടത്തില്‍ കൂലിവേലയാണ് രാജമ്മയ്ക്ക്. രണ്ടുമുറി വീട്ടില്‍ പ്രവര്‍ത്തിപ്പിക്കാറുള്ളത് മൂന്ന് സിഎഫ്‌എല്‍ ബള്‍ബും ഒരു ടിവിയും. കഴിഞ്ഞ തവണ എത്തിയ വൈദ്യുതി ബില്‍ 192 രൂപ, ഇത്തവണ അത് 11,359 രൂപ. വൈയറിങിലെ തകരാര്‍ മൂലം വൈദ്യുതി ചോര്‍ച്ചയുണ്ടായെന്നാണ് കെഎസ്‌ഇബി വിശദീകരണം. എന്നാല്‍ രാജമ്മ പറയുന്നത് അങ്ങനെയല്ലെന്നാണ്.

ബില്ലില്‍ 5601 രൂപ ഡോര്‍ ലോക് അഡജസ്റ്റ്‌മെന്റ് ഇനത്തിലാണ് പെടുത്തിയിട്ടുള്ളത്. ലോക്ഡൗണ്‍ കാലത്ത് മീറ്റ്ര്‍ റീഡിംഗ് നടത്താതിരുന്ന നാലുമാസത്തെ പകുതി ബില്ലാണ് ഡോര്‍ ലോക് അഡ്ജസ്റ്റ്‌മെന്റ്. നിരവധി പരാതികളാണ് സംഭവത്തില്‍ ഉയരുന്നത്