റോം: കൊവിഡ് 19 സംഹാരതാണ്ഡവമാടിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒടുവില്‍ ആശ്വാസ വാര്‍ത്ത പുറത്തുവരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ താരതമ്യേന കുറഞ്ഞു.

ഇറ്റലിയില്‍ 22 ശതമാനത്തോളം മരണനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന. 132,547 പേര്‍ക്കാണ് ഇതുവരെ ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ചത്. 16,500 ഓളം പേര്‍ മരിച്ചു. സ്‌പെയിനില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് കുറഞ്ഞു. 136,675 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം ബാധിച്ചത്. 13,341 പേര്‍ മരിച്ചു. ഓസ്ട്രിയയില്‍ 14 മുതല്‍ ചെറുകടകള്‍ തുറക്കാന്‍ അനുമതി നല്‍കി.

രോഗികള്‍ നാലായിരത്തിലേക്ക് അടുത്തതോടെ ടോക്കിയോ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ ജപ്പാന്‍ ആറു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.