ദുബായ്: യു.എ.ഇ.യില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ രണ്ടാഴ്ചയെ അപേക്ഷിച്ച്‌ വലിയ വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഒവൈസ് പറഞ്ഞു. സുരക്ഷാ മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച വരുത്തിയാല്‍ രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച 210 പേരായിരുന്നു രോഗികളെങ്കില്‍ ഇന്നലെ അത് 435 എണ്ണമായി വര്‍ധിച്ചു. കുടുംബ കൂട്ടായ്മകള്‍, സൗഹൃദ സന്ദര്‍ശനങ്ങള്‍, സാമൂഹിക ഒത്തുചേരലുകളും അകലം പാലിക്കാതിരിക്കലുമൊക്കെയാണ് കേസുകള്‍ കൂടാന്‍ കാരണം. മുഖാവരണം, കൈയ്യുറകള്‍ എന്നിവ ഒരുതരത്തിലും ഒഴിവാക്കരുത്. സാമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കണം. കോവിഡ് സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്ന് ആരോഗ്യമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

കോവിഡ് 19 എവിടെയും പോയിട്ടില്ലെന്നും ആളുകള്‍ അലംഭാവം കാണിച്ചു എന്നും അല്‍ബാര്‍ഷ മെഡ്കെയര്‍ മെഡിക്കല്‍ സെന്‍ററിലെ കുടുംബാരോഗ്യ വിദഗ്ദന്‍ ഡോക്ടര്‍ ഷാസാ മുഹമ്മദ് പറഞ്ഞു. കോവിഡ് വൈറസ് തൊഴിലോ പ്രായമോ നോക്കിയല്ല വരുന്നതെന്നും, ആരോഗ്യ പ്രവര്‍ത്തകരും അധികാരികളും നല്‍കുന്ന നിര്‍ദേശങ്ങളും നടപടികളും എല്ലാവരും പാലിക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച്ച വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.